അണ്ണാ, രാത്രിയാണ്. പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്. കൃത്യം അഞ്ചു വര്‍ഷം മുമ്പ് ഇതു പോലൊരു രാത്രിയില്‍ നിന്റെ പ്രിയ്യപ്പെട്ട ബൈക്കില്‍ നമ്മള്‍ മഴ നനഞ്ഞ് കിലോ മീറ്ററുകള്‍ യാത്ര ചെയ്തത് ഓര്‍മയില്ലേ. നമ്മുടെ വല്ല്യുപ്പയുടെയും വല്ല്യുമ്മയുടെയും കല്യാണത്തലേന്ന്. ചമ്രവട്ടം കടവ് കടന്ന് ഞാന്‍ വരുമ്പോള്‍ പുഴയരികില്‍ നീ എന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ബൈക്കില്‍ കയറി നിന്നെ കെട്ടിപ്പിടിച്ച് ഇരുന്നതും മഴ തുടങ്ങി. അത് കാര്യമാക്കാതെ യാത്ര തുടര്‍ന്ന് എടപ്പാളിലെത്തി. നിന്റെ സ്ഥിരം കേന്ദ്രമായ മില്ല് ഞാന്‍ ആദ്യമായി കാണുന്നത് അന്നാണ്. എരമംഗലം വരെ നല്ല മഴയായിരുന്നു, മോശം റോഡും. നമുക്കാണേല്‍ വഴിയുമറിയില്ല. കല്ലില്‍ തട്ടി ഇപ്പോ വീഴും എന്ന് കരുതിയതാണ് ഞാന്‍. പക്ഷെ, നിന്നിലെ എക്‌സ്‌പേര്‍ട്ട് ഡ്രൈവര്‍ എന്നെ സുരക്ഷിതമായി കൊണ്ടുപോയി. ചോയ്ച്ച് ചോയ്ച്ച് പോവാന്നും പറഞ്ഞ് പോയ നമ്മള്‍ ഓഡിറ്റോറിയത്തിനടുത്തുള്ള കടയില്‍ നിന്ന് രണ്ട് ഗിഫ്റ്റുകളും വാങ്ങി നനഞ്ഞൊലിച്ചാണ് വല്യുമ്മയെ കാണാനെത്തിയത്.
തിരിച്ചു വരുമ്പോഴും മഴക്ക് ശമനമുണ്ടായിരുന്നില്ല. പനി പിടിക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടിട്ടും മഴ നനഞ്ഞുള്ള യാത്ര നീ ആസ്വദിക്കുമ്പോള്‍ പിറകിലിരുന്ന് ഞാന്‍ തണുത്ത് വിറയ്ക്കുകയായിരുന്നു. നിന്റെ വീട്ടിലെത്തി തല തോര്‍ത്തി ബൈക്ക് അവിടെ വച്ച് എടപ്പാള്‍ അങ്ങാടിയിലെത്തിയപ്പോഴാണറിഞ്ഞത് പട്ടാമ്പിയിലേക്കുള്ള ലാസ്റ്റ് ബസ്സും പോയ കാര്യം. പിന്നെ പടിഞ്ഞാറങ്ങാടിയിലേക്കുള്ള ബസ്സില്‍ കയറി. അവിടെ നിന്ന് എങ്ങിനെയൊക്കെയോ പട്ടാമ്പിയിലുമെത്തി. വലീദും മന്‍സൂറുമാണെന്ന് തോന്നുന്നു വല്യുപ്പയുടെ വീട്ടില്‍ നിന്ന് നമ്മെ വിളിക്കാന്‍ വന്നു. എത്താന്‍ വൈകിയതിന് വിളിക്കാന്‍ വന്നവരെ നമ്മള്‍ ഒരു പാട് തെറി വിളിച്ചു.
അന്നു രാത്രി ഷൊര്‍ണൂരിലെ ഓഡിറ്റോറിയത്തിലായിരുന്നു ഉറക്കം. ഉറക്കം എന്നു പറഞ്ഞാല്‍ ശരിയാവില്ല അല്ലേ. നമ്മള്‍ ഉറക്കമൊഴിച്ച് ആഘോഷിക്കുകയായിരുന്നില്ലേ വല്യുപ്പയുടെ പ്രണയ സാഫല്യം. ആ ആഘോഷത്തിനിടെ ഞാന്‍ നിന്നെ ചീത്ത വിളിച്ചപ്പോള്‍ കണ്ടു നിന്നവരേക്കാള്‍ ഉച്ചത്തില്‍ അണ്ണാ നീ ചിരിച്ചു. നിന്നെ എന്നേക്കുമായി പിരിയുന്നതിനു കുറച്ചുനാള്‍ മുമ്പും അക്കഥ പറഞ്ഞ് നമ്മുടെ സുഹൃത്തുക്കളിലാരൊക്കെയോ എന്നോ കളിയാക്കിയിരുന്നു. വര്‍ഷം കുറേ കഴിഞ്ഞിട്ടും പലരും പല ജീവിത സാഹചര്യങ്ങളിലെത്തിയിട്ടും ഇപ്പോഴും നമ്മള്‍ മര്‍ക്കസിയന്‍മാരാണെടാ. ഈ മഴക്കാലത്ത് നിന്റെ അന്നത്തെ ഡ്രൈവിങും ആ ബൈക്കും ഓര്‍ക്കുമ്പോള്‍ അണ്ണാ...
No comments:
Post a Comment