Monday, 25 July 2011

അണ്ണനില്ലാത്ത മര്‍ക്കസില്‍ ഒരുദിവസം

അണ്ണാ,

നീയില്ലാത്ത മര്‍ക്കസ് കോളജിലെ ബി.എ ക്ലാസ് എത്ര ശൂന്യമാണെന്ന് ഞങ്ങള്‍ അനുഭവിച്ചറിഞ്ഞ ദിവസമാണിത്. ഞാനും നീയും പൊച്ചുവും റംഷിയും ഇരുന്ന ആ ക്ലാസിലെ ഫസ്റ്റ് ബെഞ്ചിലേക്ക് നോക്കിയപ്പോള്‍ ഉള്ളൊന്നു പിടഞ്ഞെടാ. അവിടെ ഇപ്പോള്‍ മറ്റാരൊക്കെയോ സ്ഥലം പിടിച്ചിരിക്കുന്നു. ഒരു പക്ഷെ, നമ്മള്‍ അന്നെഴുതിയ അലവലാതി എക്‌സ്പ്രസിന്റെ പരസ്യം വരെ ഇപ്പോള്‍ മായാതെ ആ ഡെസ്‌കുകളില്‍ കിടക്കുന്നുണ്ടാവും. സെന്‍സര്‍ എന്നതിനു നേരെ ഉമര്‍ ശരീഫ് എന്ന് എഴുതിയത് ഓര്‍മയില്ലേ. കാറില്‍ വന്നിറങ്ങി പ്രിന്‍സിപ്പലിനെ (നീയറിയാതെ) നീ പറ്റിച്ച ആ മുറ്റവും നിന്റെ മൂളിപ്പാട്ടുകള്‍ കൊണ്ട് മുഖരിതമായിരുന്ന നമ്മുടെ വരാന്തയും നിന്നെ കെട്ടിപ്പിടിച്ചുറങ്ങിയ മൂടാലിലെയും പൈങ്കണ്ണൂരിലെയും ക്വാര്‍ട്ടേഴ്‌സുകളുമെല്ലാം അതേപടിയുണ്ട്. എന്തിഷ്ടമാണെന്നോ നമ്മളെ ആ നാട്ടുകാര്‍ക്കൊക്കെ. ഇന്നലെ രാത്രി കുറ്റിപ്പുറത്ത് ഞങ്ങള്‍ (അനസ്, വലീദ്, റിയാസ്, ആസിഫ്) തങ്ങിയ ലോഡ്ജിന് അവര്‍ വാടക വാങ്ങിച്ചില്ല, ഇന്ന് രാവിലെ മൂടാലിലെ നമ്മുടെ ഹമീദാക്കയുടെ ഹോട്ടലില്‍ ചെന്നപ്പോള്‍ അദ്ദേഹം വിരുന്നുകാരെപ്പോലെ ഞങ്ങളെ സല്‍ക്കരിക്കുകയായിരുന്നെടാ. എത്ര കൊടുത്തിട്ടും കാശു വാങ്ങാന്‍ ഹമീദാക്കയും കൂട്ടാക്കിയില്ല. ഈ ഹോട്ടലിലിരുന്നല്ലേ തടി കൂട്ടാനെന്നും പറഞ്ഞ് നീ എന്നെക്കൊണ്ട് കോഴിമുട്ടകള്‍ തീറ്റിച്ചത്. നാസറാക്കയും ഷാനിയുമൊക്കെ നമ്മളെയും കാത്ത് ഇപ്പോഴും മൂടാലിലുണ്ട്.
ഒരദൃശ്യ സാന്നിധ്യമായി ഞങ്ങളെ സ്വീകരിക്കാനും യാത്രയയക്കാനുമെല്ലാം നീയുണ്ടായിരുന്നു അല്ലേ. അവിടെ ചെന്നപ്പോള്‍ കണ്ടോ നീ, നമ്മളറിയുന്ന നമ്മളെ അറിയുന്നവരായി അഷ്‌റഫ് സാറും ഹിക്മത്ത് സാറും ഗഫൂര്‍ക്കയും മാത്രം. ടീച്ചേഴ്‌സ് എല്ലാം പുതിയവരാണ്. ക്ലാസിലെങ്ങും തീര്‍ത്തും അപരിചിതമായ കുറേ മുഖങ്ങള്‍. എന്നാലും അതിന്റെ ചമ്മലൊന്നും കണിച്ചില്ലട്ടോ. നമ്മള്‍ സീനിയേഴ്‌സല്ലേ, വല്യ പുള്ളികള്‍. നമ്മുടെ കോളജിനിപ്പോഴും ഓഡിറ്റോറിയമായിട്ടില്ല. അതോണ്ടാ ബി.എഡ് കോളജില്‍ വച്ച് തന്നെ പരിപാടി നടത്തിയത്. ആ ഹാളില്‍ ഏറ്റവും പിറകിലായി ഡെസ്‌കില്‍ കയറി നീ ഇരിക്കുന്നത് പോലെ എനിക്ക് തോന്നി. സംസാരിച്ചവര്‍ ആദ്യാവസാനം നിന്നെ പുകഴ്ത്തിയപ്പോള്‍, വന്ദന പറഞ്ഞപോലെ മതിയെടാ എന്നു പറഞ്ഞു അല്ലേ നീ?
നിന്നെ അനുസ്മരിച്ച് പ്രസംഗിക്കാന്‍ അവന്‍മാര്‍ എന്നെ ഏല്‍പ്പിച്ചെടാ. ഞാന്‍ കുറേ ഒഴിയാന്‍ നോക്കി. അതോണ്ടാ വലീദിന്റെയും രഞ്ജിത്തിന്റെ നിന്റെ പ്രിയ്യപ്പെട്ട ഖമറു മാഡത്തിന്റെയുമൊക്കെ കണ്ണുനിറയ്‌ക്കേണ്ടി വന്നത്. ചിരിച്ചോണ്ട് പ്രസംഗിക്കാനാണ് റംഷി പറഞ്ഞത്. അതിന് ശ്രമിക്കാഞ്ഞിട്ടല്ല. നിന്റെ തമാശകള്‍ പോലും ഇപ്പോഴുണ്ടാക്കുന്നത് സങ്കടമാണ്. പ്രായത്തിന്റെ അവശതകള്‍ മറന്ന് വേച്ചു വേച്ച് വന്ന കുഞ്ഞുട്ടി ഹാജി നമ്മളെ തിരിച്ചറിഞ്ഞടാ. മൂപ്പരുടെ ആ പഴയ യൂനിയന്‍കാരനെ അടുത്തേക്ക് വിളിച്ച് കൈ പിടിച്ച് കുറേ സംസാരിച്ചു. സാറന്‍മാരോട് അക്കാലത്തെപ്പറ്റി ഹാജിയാര്‍ തമാശ പറഞ്ഞു. നമ്മുടെ പഴയ പ്രിന്‍സിപ്പലിനും, നൗഷാദ് സാറിനും, ഗഫൂര്‍ക്കക്കും, മാഡത്തിനും.. എല്ലാവര്‍ക്കും നിന്നെപ്പറ്റി പറയാന്‍ നൂറു നാവാണ്. നീ ഇത്ര വലിയ സംഭവമായിരുന്നോ എന്ന് നിനക്ക് തന്നെ തോന്നി അല്ലേ?
എല്ലാ വര്‍ഷവും അലുംനി പരിപാടിക്ക് ആളുകള്‍ കുറയുന്നത് കണ്ട്, മേലില്‍ ഇപ്പരിപാടിക്ക് നില്‍ക്കരുതെന്ന് പറഞ്ഞവരായിരുന്നു ഞങ്ങളൊക്കെ. പക്ഷെ, നിന്റെ ആഗ്രഹങ്ങളിലൊന്നായ ഒത്തുചേരല്‍ യാഥാര്‍ഥ്യമാക്കാനാണ് തിരക്കുകളെയെല്ലാം കാര്‍ത്തല ചുങ്കത്ത് നിര്‍ത്തി ഞങ്ങള്‍ മര്‍ക്കസിന്റെ കുന്നു കയറിയത്. വീട്ടുകാരെപ്പോലും അറിയിക്കാതെ ആസ്‌ത്രേലിയയില്‍ നിന്ന് അനസ് വന്നതും 10 ദിവസത്തെ മാത്രം ലീവിന് നിന്റെ സഹപ്രവാസി ആസിഫ് നാട്ടിലെത്തിയതും ഈ കൂടലിനായിരുന്നു. അന്ന് നീ കണ്‍മറഞ്ഞ ദിവസം 12 മണിക്കൂര്‍ യാത്ര ചെയ്താണ് രഞ്ജിത് വന്നത്. പക്ഷെ, അവന് അവസാനമായി നിന്നെ ഒരുനോക്ക് കാണാന്‍ കഴിയാത്തതിന്റെ സങ്കടം മാറിയിട്ടില്ല. ഇന്നലെ പുറപ്പെട്ട രഞ്ജിത് ഇന്ന് രാവിലെയാണ് എത്തിയത്. ഇടുക്കിയിലെ കൊടുംകാട്ടില്‍ നിന്ന് വളാഞ്ചേരിയിലെത്തിയിട്ടും വിളിപ്പുറത്തുള്ള അമ്മയെയും അച്ഛനെയും നവവധുവിനെയെയും ഒന്നു കാണാന്‍ പോലും സമയമില്ലാതെ അവന്‍ ഇന്ന് തന്നെ ജോലി സ്ഥലത്തേക്കി മടങ്ങി. എന്തിഷ്ടമാണ് ഞങ്ങള്‍ക്ക നിന്നെയെന്നോ?
നിനക്ക് അത്രയൊന്നും പരിചയമില്ലാത്ത ഒരു കുട്ടി ഇന്ന് വന്നിരുന്നു. അവള്‍ വിവാഹ ശേഷം മറുനാടന്‍ മലയാളിയായി ദൂരെ താമസിക്കുകയാണ്. ഈയടുത്താണത്രെ നാട്ടില്‍ വന്നത്. ഡോക്ടര്‍മാര്‍ അവള്‍ക്ക് കനത്ത വിശ്രമം നിര്‍ദേശിച്ചിട്ടുണ്ടത്രെ. ഇതു കേട്ടപ്പോള്‍ പിന്നെ എന്തിനാണ് വന്നതെന്ന് ഞാന്‍ ചോദിച്ചു. അവളുടെ മറുപടി നീ കേട്ടോ? 'കുറച്ചു ദിവസം കൂടി കഴിഞ്ഞാല്‍ ഞാന്‍ തിരിച്ചുപോവും ഏട്ടാ. റെസ്‌റ്റെടുത്ത് വീട്ടിലിരുന്നാല്‍ നിങ്ങളെയൊക്കെ കാണാന്‍ പറ്റുമോ?'. പണ്ടത്തെപ്പോലെ തന്നെയാണ് അവളുടെ പ്രകൃതം ഇപ്പോഴും. എല്ലാ കാര്യങ്ങളിലും സജീവമായി പങ്കെടുത്ത് അവസാനമാണ് അവള്‍ പോയത്. തിരക്കുള്ള ബസ്സില്‍ തൂങ്ങിപ്പിടിച്ച് അവള്‍ പോവുന്നത് കണ്ടപ്പോള്‍, വരുമെന്ന് പ്രതീക്ഷിച്ചിട്ടും വരാത്ത നിന്റെ സഹപാഠികളെക്കുറിച്ച് നിനക്ക് പരിഭവം തോന്നിയോ? സാരമില്ലെടാ. അവര്‍ക്ക് അവരുടെതായ തിരക്കുകള്‍ കാണും.
വൈകുന്നേരം എടപ്പാള്‍ അങ്ങാടിയിലെ നിന്റെ ഖബറിടത്തില്‍ ഞങ്ങള്‍ വന്നതും അറിഞ്ഞില്ലേ നീ? പ്രാര്‍ഥനയ്ക്ക് 'ആമീന്‍' ചൊല്ലുന്ന ഖാദറിന്റെയും രഞ്ജിത്തിന്റെയും ശബ്ദങ്ങള്‍ നീ തിരിച്ചറിഞ്ഞോ? നിനക്ക് തണലേകാന്‍ കുറച്ച് മൈലാഞ്ചി കൊമ്പുകള്‍ കൂടി ഞങ്ങളവിടെ നട്ടിട്ടുണ്ട്. ചെടികളുടെ ഓരോ ഇലയും ദൈവവചനങ്ങള്‍ ഉരുവിടുകയും ഖബറിലുള്ളയാള്‍ക്കു വേണ്ടി പൊറുക്കലിനെ തേടുകയും ചെയ്യുമെന്നാണ്്് വിശ്വാസം.
നിന്റെ വീട്ടിലേക്ക് പോവണമെന്നുണ്ടായിരുന്നു. പക്ഷെ, നീയില്ലാത്ത വീട്ടില്‍ ഞങ്ങളെയൊക്കെ ഒരുമിച്ച് കാണുമ്പോള്‍ അവരുടെ പ്രതികരണം എന്തായിരിക്കുമെന്നോര്‍ത്ത് പോയില്ല. അതിന് നീ ഞങ്ങളോട് ക്ഷമിക്കില്ലെടാ. എന്നാലും ഞങ്ങള്‍ വന്ന കാര്യം നിന്റെ അനിയന്‍മാരെയോ ഇക്കയെയോ അറിയിക്കാമെന്ന് പറഞ്ഞ് നീ പണ്ട് എനിക്ക് കാണാപാഠമാക്കിയ ആ ലാന്‍ഡ് ഫോണ്‍ നമ്പറിലേക്ക് ഞാന്‍ ഒരുപാട് വിളിച്ചു നോക്കി. പക്ഷെ ഫോണ്‍ ബിസിയായിരുന്നു. അവരും അപ്പോള്‍ നിന്നെപ്പറ്റിയാവും സംസാരിച്ചിരുന്നിരിക്കുക അല്ലേ. അല്ലെങ്കിലും സംസാരിക്കാന്‍ നീയല്ലാതെ മറ്റെന്ത് വിഷയമാണടാ ഇപ്പോള്‍ അവര്‍ക്കും ഞങ്ങള്‍ക്കുമൊക്കെ ഉള്ളത്?

1 comment:

Visited

Followers